ആസിഫ് അലി വിവാഹിതനാകുന്നു..



ആഗ്രഹം പോലെതന്നെ മലബാര്‍ തട്ടത്തിന്‍ മറയത്ത് ഒളിപ്പിച്ച പെണ്‍കുട്ടിയെ അസിഫ് അലി കണ്ടെത്തി. കണ്ണൂരില്‍ ജനിച്ച് കോഴിക്കോട്ട് പഠിക്കുന്ന സമയാണ് മലയാളസിനിമയിലെ യുവതാരത്തിന്റെ ജീവിതനായികയാകുന്നത്. വിവാഹനിശ്ചയം ഞായറാഴ്ച അങ്കമാലിയിലായിരുന്നു. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് നിക്കാഹ്.

കണ്ണൂര്‍ താണ 'മെഹസി'ല്‍ എ.കെ.ടി.ആസാദിന്റെയും മുംതാസിന്റെയും ഏകമകളാണ് സമ. കോഴിക്കോട് പ്രോവിഡന്‍സ് കോളേജിലെ ബിബിഎ വിദ്യാര്‍ഥി
നി. വീട്ടുകാര്‍ ആലോചിച്ചുറപ്പിച്ച കല്യാണമാണ് അസിഫിന്‍േറത്. അതില്‍ പക്ഷേ 'തട്ടത്തി
ന്‍മറയത്ത്'എന്ന സിനിമയുമായി സാദൃശ്യമുള്ള രംഗങ്ങളുണ്ട്. വിനോദ് അയിഷയെ കണ്ടെത്തിയതുപോലെ അസിഫ് സമയെ ആദ്യമായി കണ്ടതും ഒരു വിവാഹവീട്ടില്‍വച്ചാണ്. പ്രണയമല്ല, അവിടെ ഒരു വിവാഹാലോചന തുടങ്ങി. അങ്കമാലിയിലെ ഫ്ലോറ ഹോട്ടലില്‍ ഞായറാഴ്ച വൈകീട്ട് ഏഴിനായിരുന്നു വിവാഹനിശ്ചയം. ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

മലബാറുകാരിയാകണം വധുവെന്നത് അസിഫിന്റെ മോഹമായിരുന്നു.'മലബാറുകാര്‍ സ്‌നേഹമുള്ളവരാണ്. പിന്നെ ഭക്ഷണം. അത് എന്റെ ഒരു ക്രെയ്‌സ് ആണ്. നന്നായി കുക്ക് ചെയ്യാനറിയുന്ന കുട്ടികള്‍ ധാരാളമുണ്ട് മലബാറില്‍'-വധുവിനെ ആവശ്യമുണ്ട് എന്ന തലക്കെട്ടോടെ കഴിഞ്ഞ മാസം 'ചിത്രഭൂമി' പ്രസിദ്ധീകരിച്ച കവര്‍ സ്റ്റോറിയില്‍ അസിഫ് ആഗ്രഹം പങ്കുവച്ചത് ഇങ്ങനെയാണ്. തട്ടത്തിന്‍മറയത്തിലെ അയിഷയെപ്പോലെയൊരാളാണോ എന്നചോദ്യത്തിന് 'ആ സിനിമയെക്കുറിച്ച് അറിയുന്നതിനുമുമ്പേ ഞാന്‍ സുഹൃത്തുക്കളോട് പറയുമായിരുന്നു, എനിക്ക് മലബാറില്‍നിന്നുള്ള തട്ടമിട്ട ഒരു മൊഞ്ചത്തിയെയാണ് വേണ്ടതെന്ന്.സിനിമ കണ്ടപ്പോള്‍ എന്റെ സങ്കല്പങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതായി തോന്നി.

അത്ഭുതപ്പെടുത്തുന്ന യാദൃച്ഛികതയായിരുന്നു അത്' എന്നായിരുന്നു അസിഫിന്റെ മറുപടി. അത്ഭുതം അവിടെ അവസാനിച്ചില്ല. പിന്നീടുള്ള സീനുകളിലും കഥ 'തട്ടത്തിന്‍മറയത്തി'ലേതുപോലെ തന്നെയായി. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനായി കോഴിക്കോട്ടെത്തിയതുമുതല്‍ കാറ്റില്‍ ഒരു തട്ടം പാറുന്നുണ്ടോയെന്നായിരുന്നു അസിഫിന്റെ അന്വേഷണം. ഒടുവില്‍ ഒരു വിവാഹവീട്ടില്‍വച്ച് സമ അസിഫിന്റെ മൈലാഞ്ചിച്ചുവപ്പുള്ള സ്വപ്നങ്ങളിലേയ്‌ക്കെത്തി.

ഒട്ടേറെ പ്രണയഗോസിപ്പുകളിലെ നായകനായിരുന്നു അസിഫ്. അഭിനയിച്ച നായികമാരുടെയെല്ലാം പേരുകള്‍ക്കൊപ്പം ചേര്‍ത്ത് പ്രണയകഥകള്‍ പലവട്ടം പരന്നു. പക്ഷേ, വീട്ടുകാര്‍ ആലോചിച്ചുറപ്പിക്കുന്ന വിവാഹമായിരിക്കും തന്‍േറതെന്നായിരുന്നു അസിഫിന്റെ പ്രതികരണം. അത് സത്യമാക്കിക്കൊണ്ടാണ് അസിഫ് വിവാഹിതനാകുന്നത്. തൊടുപുഴ മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി.ഷൗക്കത്തലിയുടെയും മോളിയുടെയും മകനാണ് അസിഫ് അലി.


........................................................................................................................................................................